ആവർത്തനം

മനുഷ്യ മനസ്സ്!! എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള ഒരു സംവിധാനം ആണ് അത്. മനസ്സിനെ ഒരു കമ്പ്യൂട്ടർ ആയ് തോന്നിയിട്ടുണ്ട് പലപ്പോഴും. ആ കമ്പ്യൂട്ടറിൽ ഞാൻ ഏറ്റവും കൂടുതൽ തുറന്നിട്ടുള്ള ഫോൾഡർ 'memories' ആയിരിക്കും. Memories... ഓർമ്മകൾ... ഓർമ്മകളെ ഏതു ഫോർമാറ്റിൽ ആയിരിക്കും ഇൗ കമ്പ്യൂട്ടർ സ്റ്റോർ ചെയ്യുക?. എന്റെ ഒരു അവലോകനത്തിൽ അത് .jpeg ഫോർമാറ്റിൽ ആയിരിക്കണം. അഥവാ ചിത്രങ്ങൾ ആയി. ഇരുപത്തിരണ്ട് വർഷങ്ങൾ ആയി എന്റെ കണ്ണ് നിരന്തരമായി ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ എന്റെ memories ഫോൾഡറിൽ ഞാൻ നോക്കുമ്പോൾ ചുരുക്കം ചിത്രങ്ങളേ കാണാനുള്ളൂ. എന്റെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ..
 
ഉറക്കം വരാത്ത ചില രാത്രികളിൽ ഞാൻ ആ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. ആഴത്തിൽ പതിഞ്ഞ ചില ചിത്രങ്ങൾ ക്ഷണിക്കാതെ തന്നെ കടന്നു വരുന്ന ചില രാത്രികളുണ്ട്. എന്നാൽ ഇവയൊന്നും വരാത്ത രാത്രികളിൽ ഞാൻ ആ ഫോൾഡർ തുടക്കം മുതൽ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കും. ചെറുപ്രായത്തിലെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പതിപ്പിച്ച ഒരു കാലം ഹൈസ്കൂൾ കാലഘട്ടം ആണ്. സൗഹൃദങ്ങളും കുസൃതികളും ചെറിയ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും... ഹൃദ്യമായ ഒരു കാലഘട്ടം. പിന്നെ വരുന്നത് +2 കാലഘട്ടം ആണ്. എന്താണെന്നറിയില്ല, വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ +2 എനിക്ക് സമ്മാനിച്ചിട്ടുള്ളൂ. അവയിൽ മിക്കവയും കണക്ഷൻ വിട്ടു പോയെങ്കിലും ഒരിക്കലും മറക്കാത്ത ചില മുഖങ്ങൾ ആണ്. പ്രിയപ്പെട്ടവർ..  പിന്നെ ഒരു quote ഉണ്ട്.. എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയുടെ quote. "Wise people learn from other's experiences" മറ്റുള്ളവരുടെ അനുഭവങ്ങളേക്കാൾ ഉപരി സ്വന്തം അനുഭവങ്ങളിൽ നിന്നെങ്കിലും ഞാൻ പഠിച്ചിരുന്നെങ്കിൽ എന്ന കുറ്റബോധം എന്നെ പലപ്പോഴും വേട്ടയാടാറുണ്ട്. പിന്നെ ഉള്ള ചില ചിത്രങ്ങൾ എന്നിലെ introvert-നെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച കുറച്ച് ദിവസങ്ങളുടേതാണ്. Nss ക്യാമ്പ്... +2 കാലഘട്ടം..രണ്ടു വർഷങ്ങൾ രണ്ട് മാസങ്ങളെക്കാൾ വേഗത്തിൽ കടന്നു പോയതുപോലെ തോന്നുന്നു. ഇപ്പോൾ ഞാൻ എൻജിനീയറിങ് പഠിക്കുന്നു. പക്ഷേ ഇതിനിടയിൽ ഒരു വർഷമുണ്ട്. നിരവധി അനുഭവങ്ങളുടെയും നിരവധി ചിത്രങ്ങളുടെയും ഒരു വർഷം. എൻജിനീയറിങ് എൻട്രൻസ് റിപ്പീറ്റ് @ പാല..

ഒന്നോർത്തു നോക്കുമ്പോൾ ഞാൻ അൽഭുതപ്പെടാറുണ്ട്, എങ്ങനെ ഞാൻ ഇവിടെ വരെ എത്തി എന്ന്. പ്രത്യേകിച്ച് ഉറച്ച ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്. എന്റെ മാതാപിതാക്കൾ ആകട്ടെ പഠനകാര്യങ്ങൾ എല്ലാം എന്റെ തീരുമാനത്തിനു വിടുകയും ചെയ്തു. അങ്ങനെ എനിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഇതുവരെ പാളിയിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ academic തീരുമാനങ്ങൾ ആണ് എന്നെ അൽഭുതപ്പെടുത്തുന്നത്. പത്ത് കഴിഞ്ഞ് +2 കമ്പ്യൂട്ടർ സയൻസ് എന്ന മോഹം എവിടുന്നു വന്നു എന്ന് എനിക്ക് ഇന്നും അറിയില്ല. +2 പരീക്ഷ എഴുതുമ്പോൾ പോലും എഞ്ചിനീയറിംഗ് എന്നൊരു ലക്ഷ്യം എന്റെ ചിന്തകളിലേ ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ ആണ് അത് വന്നത്. പക്ഷേ അപ്പോൾ ഞാൻ മനസ്സിലാക്കി വൈകിപ്പോയി എന്ന്. കാരണം ഞാൻ എഞ്ചിനീയറിംഗിനുള്ള എൻട്രൻസ് രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. അങ്ങനെ ഞാൻ മറ്റൊരു വലിയ തീരുമാനം എടുത്തു. എൻട്രൻസ് കോച്ചിംഗിന് പോകാമെന്ന്. എന്ത് ധൈര്യത്തിൽ ആണ് ഒരു വർഷവും വലിയൊരു തുകയും ചിലവാക്കി ഇങ്ങനൊരു പരാക്രമത്തിന് ഞാൻ മുതിർന്നതെന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷേ ഇന്ന് ആലോചിക്കുമ്പോൾ നന്നായി എന്ന് തോന്നുന്നു. 

എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ് അഥവാ എൻട്രൻസ് റിപ്പീറ്റ്, ചുരുങ്ങിയ ഭാഷയിൽ പറഞ്ഞാൽ റിപ്പീറ്റ്. റിപ്പീറ്റ് എന്ന് വെച്ചാൽ ആവർത്തനം. പക്ഷേ എനിക്ക് അത് ഒരു ആവർത്തനം ആയിരുന്നില്ല. എന്റെ ആദ്യത്തെ എൻട്രൻസ് പഠനം ആയിരുന്നു. ഇങ്ങനൊരു ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ ഒരു എതിർപ്പ് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതും ഉണ്ടായില്ല. എവിടെയാണ് റിപ്പീറ്റ്നു നല്ലത് എന്ന് എന്നോട് അന്വേഷിക്കാൻ പറഞ്ഞു. കേരളത്തിൽ പിന്നെ എൻട്രൻസ് റിപ്പീറ്റ് എന്ന് പറയുമ്പോൾ ആദ്യം വരിക ഒറ്റ പേരാണ്. പാല brilliant. അവരുടെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് നമ്പർ കിട്ടി. അഡ്മിഷൻന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അഡ്മിഷന് ചെല്ലേണ്ട തിയതി ലഭിച്ചു. ഞാനും അച്ഛനും കൂടിയാണ് അഡ്മിഷൻ എടുക്കാൻ പോയത്. നാട്ടിൽ നിന്ന് പാലായ്ക്കു ഡയറക്ട് ബസ് ഉണ്ടായിരുന്നു. KSRTC... ആ ചുവന്ന വണ്ടി.. പത്തു മണിക്കൂറിലേറെ യാത്ര.. അടിമുതൽ മുടി വരെ കുലുങ്ങിക്കൊണ്ട് ഉറക്കം വരാതെ കണ്ണും മിഴിച്ച് ആ ബസിൽ ഇരുന്നപ്പോൾ എന്തോ ഒന്ന് എന്നോട് പറഞ്ഞു.. "your sleepless nights are coming".. 

ആദ്യമായിട്ടാണ് ഞാൻ അന്ന് പാല കാണുന്നത്. വികസിതം എന്നുതന്നെ വിളിക്കാവുന്ന ഒരു നഗരം. മാണി സാറിന്റെ കലാവിരുത്. പാല KSRTC സ്റ്റാൻഡിൽ ഞാൻ ഇറങ്ങുമ്പോൾ സമയം ഏതാണ്ട് രാവിലെ 4 മണി. ആ ബസിൽ നിന്ന് പുറത്ത് ചാടി ദീർഘമായ ഒന്ന് നിശ്വസിച്ചു. പിന്നെ എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നായി. അത്രക്ക് ക്ഷീണം പിടിച്ചിരുന്നു. അവിടെ അടുത്ത് തന്നെ ഒരു റൂം കിട്ടി. റൂമിൽ കയറിയതും കിടന്നതും മാത്രമേ ഓർമയുള്ളു. പിന്നെ പത്തു മണി മറ്റോ ആയി അച്ഛൻ വിളിക്കുമ്പോൾ ആണ് എനിക്ക് ബോധം വരുന്നത്. പിന്നെ കുളിച്ച് ഫ്രഷ് ആയി ഞങ്ങൾ brilliant അന്വേഷിച്ച് ഇറങ്ങി. അധികം തപ്പി തടയേണ്ടി വന്നില്ല. Brilliant അറിയാത്ത ഒരു മനുഷ്യക്കുഞ്ഞ് പോലും ആ നഗരത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ബസ് കയറി ഞാനും അച്ഛനും ആ ജംഗ്ഷനിൽ ചെന്നിറങ്ങി. അവിടെ നിന്ന് ചെറിയൊരു നടത്തം. കുറച്ച് ദൂരെ നിന്ന് തന്നെ ഞാൻ ഒരു വലിയ കെട്ടിടം കണ്ടു. കുറച്ചധികം വലുത്. എന്തോ എനിക്ക് ഒരു പേടി പോലെ തോന്നി. പക്ഷേ അഡ്മിഷൻ കാര്യങ്ങൾ എല്ലാം വേഗത്തിൽ തന്നെ നടന്നു. പാല brilliant ന് രണ്ട് ക്യാമ്പസുകൾ പാലയിൽത്തന്നെ ഉണ്ടായിരുന്നു. അരുണാപുരവും മുത്തോലിയും. ഞങ്ങൾ അഡ്മിഷൻ എടുക്കാൻ ചെന്നത് മെയിൻ ക്യാമ്പസ് ആയ മുത്തോലിയിൽ ആയിരുന്നു. രണ്ടിൽ ഏത് ക്യാംപസിൽ പഠിക്കണമന്ന് ചോദ്യം വന്നപ്പോൾ ഞാൻ അരുണാപുരം തിരഞ്ഞെടുത്തു. അത് മുത്തോലി പോലെ ഒരു കൂറ്റൻ കെട്ടിടം ആയിരുന്നില്ല. ഒരു പഴയ കോളേജ് ആയിരുന്നു. അന്ന് ഞാൻ ഒരു മനുഷ്യനെ പരിചയപ്പെട്ടു. ജോസഫ് സാർ. ഒരു retired അധ്യാപകൻ ആണ്. അദ്ദേഹത്തിന്റെ paying guest facility ആണ് അടുത്ത ഒരു വർഷത്തേക്ക് എന്റെ വീടെന്നു ഞാൻ അന്ന് മനസ്സിലാക്കി. അദ്ദേഹം ഞങ്ങളെ ആ വീട് കാണിച്ചു തന്നു. അരുണാപുരം ക്യാംപസിൽ നിന്ന് രണ്ടോ മൂന്നോ മിനിറ്റ് നടക്കാനുള്ള ദൂരം. ഹൈവേയുടെ തീരത്ത് ഒരു കൊച്ചു രണ്ടുനില വീട്. താഴത്തെ നിലയിൽ ഒരു ഫാമിലി. പ്രായമായ ഒരു മനുഷ്യനും ഭാര്യയും. മുകളിലെ നിലയായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ ആ വീട് നടന്നു കണ്ടു. മിതമായ സൗകര്യങ്ങൾ. എങ്കിലും ചുറ്റുപാട് എനിക്ക് ഇഷ്ടപ്പെട്ടു. പച്ചപ്പും ഹരിതാഭയും. തൊട്ടപ്പുറത്ത് ഒരു ഹോട്ടൽ. അതിന്റെ അപ്പുറം ഒരു bakery and coolbar. അതിന്റെയും അപ്പുറം ഒരു പള്ളിയും പ്രസിദ്ധമായ st.Thomas കോളേജും ഗ്രൗണ്ടും. ഇതിനെല്ലാം പുറമേ എതിർവശത്തായി ഒരു പടുകൂറ്റൻ ലേഡീസ് ഹോസ്റ്റൽ. പച്ചപ്പും ഹരിതാഭയും.....

അഡ്മിഷൻ എടുത്തു തിരികെ പോന്നതിന് ശേഷം നാട്ടിൽ ഉള്ള ദിവസങ്ങളിൽ ആണ് ഞാൻ ശെരിക്കും എന്റെ വീടും നാടും നോക്കി കണ്ടത്. കാരണം ഞാൻ അറിഞ്ഞിരുന്നു, ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ ആദ്യമായ് ഒരു വർഷത്തോളം എന്റെ വീടിനെയും നാടിനെയും പിരിഞ്ഞിരിക്കാൻ പോകുന്നു. ഓരോ ദിവസം ഉറങ്ങാൻ പോകുമ്പോഴും എന്റെ റൂമിനോടും ബെഡിനോടും കൂടുതൽ പ്രണയത്തിൽ അവുന്നത് പോലെ. അല്ലെങ്കിലും നഷ്ടപ്പെടുമെന്ന് അറിയുമ്പോൾ ആണല്ലോ എന്തിനും ഭംഗി കൂടുന്നത്. അങ്ങനെ പാലയ്ക്ക് പോകേണ്ട ദിവസം വന്നു. ഞാൻ പോകുന്നതിൽ പെങ്ങൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. എന്നെ വെറുതെ ബസ് കേറ്റി അങ്ങ് വിടാൻ വീട്ടുകാർ തുനിഞ്ഞില്ല. കാറിന് ഒരു കോട്ടയം ട്രിപ്പ് തന്നെ ആക്കി ആ യാത്രയയപ്പ്. പെങ്ങളും കാറും അത്ര നല്ല terms and conditions -ഇൽ ആയിരുന്നില്ല. കുറച്ച് ദൂരം സഞ്ചരിക്കുമ്പോൾ തന്നെ അവൾ വാളു വെച്ച് കീഴടങ്ങുമായിരുന്നു. അതുകൊണ്ട് കോട്ടയം വരെ വന്നു പൊരുതാൻ അവൾ‌ തുനിഞ്ഞില്ല. തലേദിവസത്തെ പ്രഹസനങ്ങൾക്കും സ്നേഹ പ്രകടനങ്ങൾക്കും ശേഷം അവളെ ബന്ധുവീട്ടിൽ കൊണ്ടാക്കി. ഞാൻ അച്ഛൻ അമ്മ പിന്നെ അങ്കിളും. അന്നത്തെ ബസ് യാത്ര വെച്ച് നോക്കുമ്പോൾ കാറിന് പാലായിക്കല്ല ഹിമാലയം വരെ പോയാലും കുഴപ്പമില്ല എന്ന് തോന്നി. നേരെ പോയത് കോട്ടയത്തുള്ള ഒരു ബന്ധുവീട്ടിലേക്ക് ആണ്. അന്ന് അവിടെ കഴിഞ്ഞു. പിറ്റേന്ന് ഞങ്ങൾ പാലായ്ക്കു വന്നു. Pg (paying guest facility)യിലേക്ക് ആണ് നേരെ പോയത്. അവിടെ ചെന്നിറങ്ങിയപ്പോൾ തന്നെ എന്റെ നെഞ്ചിലൊരു ഭാരം. Heart attack അല്ല. സങ്കടം കൊണ്ടാണ്. കാരണം അമ്മയേം പെങ്ങളെം ഒക്കെ പിരിയുക എന്ന് പറഞ്ഞാൽ എനിക്ക് അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അമ്മയും അങ്കിളും വീടെല്ലാം ചുറ്റി കണ്ടു. ഞാനും അച്ഛനും എന്റെ ലഗേജ് എല്ലാം ഇറക്കി റൂമിൽ വെച്ചു. ഇട്ടേച്ച് പോവുന്നേന് മുന്നേ കുറച്ച് നേരം കൂടി അവരുടെ കൂടെ ആവാൻ അവസരം കിട്ടി. ഭരണങ്ങാനം തീർഥാടന ദൈവാലയം അവിടെ അടുത്തായിരുന്നു. അമ്മക് അവിടെ പോകണമെന്ന് നല്ല ആഗ്രഹവും ഉണ്ടായിരുന്നു. വണ്ടി നേരെ അങ്ങോട്ട് വിട്ടു. പിന്നെയും കുറച്ച് സ്ഥലങ്ങളിൽ കൂടെ കറങ്ങി. അവസാനം വണ്ടി  pg യിലേക്ക് തിരിച്ചു. ഒരിക്കലും അവസാനിക്കരുതേ എന്ന് മോഹിച്ചു പോയ ഒരു യാത്രയായിരുന്നു അത്. അത്രമേൽ മിസ്സ് ചെയ്തിരുന്നു ഞാൻ. പക്ഷേ എന്തു ചെയ്യാൻ. ഇൗ പാലേം റിപ്പീറ്റും എല്ലാം എന്റെ idea ആയിപോയില്ലേ.. കരഞ്ഞു സീൻ ആക്കാനോന്നും എന്നെ കിട്ടില്ല. പക്ഷേ കാർ ആ മുറ്റത്ത് നിന്ന് അകലുന്ന കണ്ടപ്പോൾ ഇരുണ്ടുനിന്ന കാർമേഘം പെയ്തു പോകുമോ എന്ന് ഞാൻ ശങ്കിച്ചുപോയി....

Pg യിലെ പ്രാരംഭ നാളുകളെക്കുറിച്ച് എനിക്ക് ഇന്ന് മങ്ങിയ ഓർമ്മകൾ മാത്രമേ ഉള്ളൂ. ഞങ്ങൾ പതിനഞ്ച് പേര് ഉണ്ടായിരുന്നു നാലര ബെഡ്റൂമുകൾ ഉള്ള കൊച്ചു വീട്ടിൽ. ആ അര ബെഡ്റൂമിന്റെ കാര്യം ഞാൻ പിന്നെ പറയാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും ആൾക്കാരുമായി ഇടപഴകുന്ന കാര്യത്തിലും അന്നും ഇന്നും ഞാൻ പുറകോട്ടാണ്. അതുകൊണ്ട് വല്ലാത്ത ഒരു ഒറ്റപ്പെടൽ ആണ് ആദ്യംതന്നെ പാല എനിക്ക് സമ്മാനിച്ചത്. +2 ഇല്‍‌ പഠിക്കുമ്പോൾ എനിക്ക് എന്റെ ആദ്യത്തെ സ്മാർട്ട് ഫോൺ കിട്ടി. പക്ഷേ ഇവിടെ അത് അനുവദനീയമായിരുന്നില്ല. അതുകൊണ്ട് ഒരു ബെയിസ് ഫോൺ വാങ്ങി. എല്ലാ ദിവസവും വീട്ടിൽ നിന്ന് ഒരു കോൾ. എന്റെ ആദ്യ നാളുകളിലെ ആശ്വാസം വീട്ടിലേക്ക് വിളിക്കുന്ന  ഏതാനും ചില മിനിറ്റുകൾ ആയിരുന്നു. Home sickness എന്നെ നന്നേ തളർത്തിയ ഒരു സമയമായിരുന്നു അത്. എന്റെ വിഷമം മനസ്സിലാക്കിയ വീട്ടുകാർ എന്നെ ആശ്വസിപ്പിക്കാൻ പറയുമായിരുന്നു ' നീ എന്തിനാ വിഷമിക്കുന്നെ, നിനക്ക് വരണമെന്ന് തോന്നുമ്പോൾ എപ്പൊ വേണേലും ഇങ്ങോട്ട് വണ്ടി കയറിക്കൂടെ '. ആ ആശ്വാസ വാക്കുകൾ ആദ്യ വാരാന്ത്യത്തിൽ തന്നെ ഞാൻ മുതലെടുത്തു. വീട്ടുകാരും എതിര് പറഞ്ഞില്ല. അതേ KSRTC, അതേ ചുവന്ന വണ്ടി, അതേ വഴി. യാത്ര വീട്ടിലേക്ക് ആയിരുന്നത് കൊണ്ടാവാം ഇത്തവണ ഞാൻ ഉന്മേഷവാൻ ആയിരുന്നു..

രണ്ട് ദിവസത്തെ വെക്കേഷൻ ഒക്കെ കണ്ണടച്ച് തുറക്കും മുന്നേ കഴിഞ്ഞു. വീണ്ടും ഞാൻ ആ മഹാനഗരത്തിൽ തിരിച്ചെത്തി. ക്ലാസുകൾ തുടർന്നു. പഠന കാര്യത്തിൽ തുടക്കത്തിൽ ഒടുക്കത്തെ ആത്മാർത്ഥത ആയിരുന്നു. പക്ഷേ എനിക്ക് തന്നെ അറിയാമായിരുന്നു അത് അധിക നാൾ നീളാൻ പോകുന്നില്ല എന്ന്. പരീക്ഷയുടെ തലേദിവസം മാത്രം പഠിച്ച് ശീലിച്ച എനിക്ക് എല്ലാ ദിവസവും മണിക്കൂറുകൾ കുത്തി ഇരുന്നു പഠിക്കുക എന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കണ പരിപാടിയാണ്. പക്ഷേ pg ഇൽ ഉണ്ടായിരുന്ന ബാക്കി പന്ത്രണ്ട് എണ്ണോം ആസ്ഥാന പഠിപ്പികൾ ആയിരുന്നു. 
15-12=3
3- ഞാൻ =2
ആ രണ്ട് ചങ്ങാതിമാർ ആയിരുന്നു എന്റെ ആശ്വാസം. ലെനിനും നിംഫാനും. 
എന്റെ റൂമിൽ ഞാനടക്കം മൂന്നുപേർ ഉണ്ടായിരുന്നു. അതിൽ ഒരാളാണ് ലെനിൻ. തൊട്ടടുത്ത റൂമിൽ ആയിരുന്നു നിംഫാൻ. ആ റൂമിൽ 3 പേർ ഉണ്ടായിരുന്നു. പിന്നെ നാലുപേർ ഉള്ള രണ്ട് റൂമുകൾ. ബാക്കി ഉള്ള ഓരാൾ തനിച്ച് ഒരു കൊച്ച് റൂമിൽ. ഇതാണ് നേരത്തെ പറഞ്ഞ അര റൂം. ഇവരെല്ലാം പല ജില്ലക്കാർ ആയിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട്.  ഒരേ ഒരു കണ്ണൂര്കാരൻ ഞാൻ. അതിന്റേതായ ബഹുമാനം ഒക്കെ എനിക്ക് കിട്ടിയിരുന്നു. അങ്ങനെ പല സംസ്കാരങ്ങളുടെയും ഭാഷാ ശൈലിയുടെയും  ഒരു അവിയൽ ആയിരുന്നു ആ pg.   എല്ലാവരുമായി പൊരുത്തപ്പെടാൻ കുറച്ച് നാളുകൾ എടുത്തു. ആദ്യത്തെ ഏതാനും മാസങ്ങൾ അത്യാവശ്യം നല്ല ബോറിംഗ് ആയിരുന്നു. വാർഡൻ ജോസഫ് സാർ ഒരു പഞ്ച പാവം ആയിരുന്നു. പക്ഷേ ഞങ്ങളെ വീക്ഷിക്കാൻ പലപ്പോഴും വന്നിരുന്നത് അദ്ദേഷത്തിന്റെ ഭാര്യ സെലിൻ ആന്റി ആയിരുന്നു. അത്യാവശ്യം നല്ല temper ഉളള ഒരു സ്ത്രീ. രാവിലെ വന്നു കുത്തി എണീപ്പിക്കും. എല്ലാവരെയും ഒന്നും എണീപ്പിക്കേണ്ടി വരില്ലായിരുന്നു അവർക്ക്. പഠിപ്പിക്കൾ എല്ലാം കോഴികൂവുന്നതിന് മുന്നേ എണീറ്റ് പഠിപ്പ് തുടങ്ങും. ഞാനും നേരത്തെ പറഞ്ഞ രണ്ടെണ്ണോം മൂട്ടിൽ വെയിൽ അടിച്ചാലും മൂടിപ്പുതച്ച് ഉറങ്ങുന്ന ടൈപ്പ് ആയിരുന്നു. എന്നാലും ക്ലാസുകൾ ഒന്നും സ്കിപ് ചെയ്യാതെ കൃത്യമായി അറ്റൻഡ് ചെയ്യുമായിരുന്നു. അവിടുത്തെ സംവിധാനം അങ്ങനെ ആണ്. അൽപ സ്വല്പം സ്ട്രിക്ട് ആണ്. 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. പുതിയ ജീവിത രീതികളോട് ഞാൻ പൊരുത്തപ്പെട്ടു. പക്ഷേ ആകെ മൊത്തം ഒരു ബോറടി ആയിരുന്നു. ജീവിതത്തിൽ അന്നുവരെ ഒരു time-table വെച്ച് ജീവിച്ചിട്ടില്ലത്ത മനുഷ്യൻ ആയിരുന്നു ഞാൻ. എന്തിനേറെ.. രാവിലെ എണീക്കുന്നത്‌ തന്നെ അമ്മ വിളിച്ചാൽ ആയിരുന്നു. പക്ഷേ ഹോസ്റ്റൽ ജീവിതം എന്നിലേക്ക് ഒരു time-table അടിച്ചേൽപ്പിക്കുന്നത് പോലെ എനിക്ക് തോന്നി. രാവിലെ അലാറം വെച്ച് സ്വയം എഴുന്നേൽക്കുക, കൃത്യ സമയത്ത് ക്യാംപസിൽ എത്തുക, ഉച്ചക്ക് വന്നു ഭക്ഷണം കഴിച്ച് പത്ത് മിനിറ്റ് കിടന്നിട്ട് വീണ്ടും ക്യാംപസിൽ പോവുക, വൈകുന്നേരം വന്ന് ഒരു കൃത്യ സമയത്ത് ചായ, രാത്രി കൃത്യ  സമയത്ത് ഭക്ഷണം, ഉറക്കം. വാരാന്ത്യങ്ങളിൽ വാർഡനോട് അനുവാദം വാങ്ങി പാല ടൗണിലേക്ക് പോകുമായിരുന്നു. എല്ലാവരും ഒന്നും പുറത്ത് ഇറങ്ങുന്ന ടൈപ്പ് അല്ലായിരുന്നു. പക്ഷേ നിംഫാനും ലെനിനും മിക്കപ്പോഴും വന്നിരുന്നു. പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഇല്ലാതെ ജീവിതം ഇങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ട്വിസ്റ്റ് ഉണ്ടാവുന്നത്. ഹോസ്റ്റൽ വാർഡൻ ജോസഫ് സാർ നെഞ്ച് വേദന വന്നു ആശുപത്രിയിൽ അഡ്മിറ്റ് ആയി. പതിവിന് വിപരീതമായി വാർഡന് പകരം ഒരു ജോലിക്കാരൻ ഭക്ഷണം കൊണ്ട് തരാൻ വന്നപ്പോൾ ആണ് വിവരം അറിയുന്നത്. പിറ്റേന്ന് തന്നെ ഞങ്ങൾ കാര്യം തിരക്കാൻ ചെന്നു. ഞങ്ങൾ വിചാരിച്ചതിലും അപ്പുറം ആയിരുന്നു സാറിന്റെ കണ്ടിഷൻ. വെറും ഒരു നെഞ്ചുവേദന ആയിരുന്നില്ല അത്. അദ്ദേഹത്തിന്റെ ഹൃദയത്തിന് തകരാർ ഉണ്ടെന്നും കാര്യങ്ങൽ അല്പം സീരിയസ് ആണെന്നും പ്രാർത്ഥിക്കണം എന്നും സെലിൻ ആന്റി പറഞ്ഞു. കുറച്ചധികം നാളത്തെ ഹോസ്പിറ്റൽ വാസത്തിനു ഒടുവിൽ കാര്യങ്ങൾ ഏകദേശം നോർമൽ ആയി. പക്ഷേ സാർ പഴയപോലെ ആരോഗ്യവാൻ ആയിരുന്നില്ല. ജോസഫ് സാറിനെ വീട് pg യിൽനിന്ന് കുറച്ച് മാറി ആയിരുന്നു. എങ്കിലും സാർ pg യിൽ തന്നെ ഒരു റൂമിൽ ആയിരുന്നു മിക്കപ്പോഴും കിടക്കുക. ആരോഗ്യനില ഇങ്ങനെ ആയതുകൊണ്ട് സാർ pg യിലേക്ക് വരവ് നിർത്തി. സാറിന്റെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ട് സെലിൻ ആന്റിക്കും pg യിലേക്ക് വരാൻ കഴിയാതെ ആയി. അവർ ഇതുപോലെ മറ്റു ചില pg കളും നടത്തിയിരുന്നു. അങ്ങനെ ഞങ്ങൾ 15 പേര് ഒഴിച്ച് ആ വീട്ടിലേക്ക് വന്നിരുന്നത് ഭക്ഷണം കൊണ്ട് തരാൻ വരുന്ന ജോലിക്കാരൻ മാത്രം ആയി. സാറിന്റെ അവസ്ഥ ഓർത്ത് സങ്കടം ഉണ്ടെങ്കിലും പതിയെ ഞങ്ങൾ ഒരു കാര്യം തിരിച്ചറിഞ്ഞു. ഞങ്ങളെ വീക്ഷിക്കാനും നിയന്ത്രിക്കാനും ഇപ്പൊൾ ആരും ഇല്ല. ബോറടിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആണ് ഇൗ യാഥാർത്ഥ്യം എന്നെ തേടി എത്തുന്നത്. ഇൗ സ്വാതന്ത്ര്യം മുതലെടുക്കാൻ ആദ്യമൊക്കെ ഒരു മടി ആയിരുന്നു. സാറിനെ ഓർത്തിട്ടും പിന്നെ ചെറിയ ഒരു ഭയം കൊണ്ടും. പക്ഷേ ക്രമേണ ആ മടി ഇല്ലാതായി. വാരാന്ത്യങ്ങളിൽ ഞങ്ങൾക്ക് അനുവാദം ചോദിക്കാതെ പുറത്ത് പോകാമെന്നായി. പിന്നെയാണ് ഞാൻ എന്റെ മനസ്സ് കീഴടക്കിയ ആ മഹാ നഗരത്തെ ആസ്വദിക്കാൻ തുടങ്ങുന്നത്. 

നാട് കാണുക എന്നത് അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ട കാര്യമാണ്. ശനിയാ്ചകളിൽ ഒരു പണിയും ഇല്ലാതെ ബോറടിച്ച് ഇരിക്കുമ്പോൾ ചുമ്മാ ഒന്ന് പാല ടൗൺ വരെ പോയാലോ എന്ന് തോന്നും. രണ്ടാമതൊന്ന് ചിന്തിക്കാതെ കയ്യിൽ കിട്ടുന്ന ഷർട്ടും എടുത്തിട്ട് ഇറങ്ങും. അത് ചിലപ്പോൾ സ്വന്തമാവണം എന്നില്ല. മിക്കപ്പോഴും കൂടെ ലെനിനും നിംഫാനും കാണും. അവരില്ലത്തപ്പോൾ ഞാൻ ഒറ്റക്കും പോകാറുണ്ടായിരുന്നു. അവർക്ക് രണ്ടുപേർക്കും നടക്കാൻ നല്ല മടി ആണ്. അതുകൊണ്ട് തൊട്ടടുത്ത സ്റ്റോപ്പിൽ നിന്ന് കിട്ടുന്ന ബസ് കയറൂം. പാല ടൗണിലേക്ക് അന്ന് 8 രൂപ ടിക്കറ്റ് ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇവർ വരാത്ത ദിവസങ്ങളിൽ ഞാൻ നടക്കാൻ ഇറങ്ങും. Pg യിൽ നിന്ന് മൂന്നു കിലോമറ്ററോളം ഉണ്ട് ടൗണിലേക്ക്. പക്ഷേ ആ st.Thomas കോളേജും കടന്ന്, st.Alphonsa കോളേജും കടന്ന് കൊട്ടരമറ്റം ജംഗ്ഷനും കടന്ന് ഹോസ്പിറ്റൽ ജംഗ്ഷനും കടന്ന് തീവണ്ടി പോലെ നിരന്നു കിടക്കുന്ന കടകൾക്ക് അരികിലെ ഫുട്പാതിലൂടെ മീനച്ചിലാറിന്റെ തീരത്ത് പടർന്നു കിടക്കുന്ന പാല ടൗൺ കാണാനുള്ള ആ നടപ്പ് ഞാൻ ശെരിക്കും ആസ്വദിച്ചിരുന്നു. അവന്മാരുടെ കൂടെയുള്ള പോക്കിന്റെ പ്രധാന ലക്ഷ്യം ഫുഡ് ആയിരുന്നു. ലെനിന് പൊറോട്ടയും ബീഫിലും ആരോ കൈവിഷം കൊടുത്തിരുന്നു. അത് പിന്നെ മലയാളി അങ്ങനെ ആണല്ലോ. അങ്ങനെ പാലായിലെ പല ഹോട്ടലുകളിലും കയറി ഞങ്ങൾ പൊറോട്ടയും ബീഫിലും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ആർക്കെങ്കിലും പാലായ്ക്കു പോകാൻ പ്ലാൻ ഉണ്ടെങ്കിൽ തീർച്ചയായും കയറേണ്ട രണ്ട് restaurant കൾ ഉണ്ട്. ഒന്ന് പാല ഇന്ത്യൻ കോഫി ഹൗസ്. രണ്ട് കാദംബരി. ഇന്ത്യൻ കോഫീ ഹൗസിൽ ചെന്നാൽ നല്ല മൊരിഞ്ഞ ചൂട് പൊറോട്ടയും തെങ്ങാക്കോത്ത് ഒക്കെ ഇട്ട് നല്ല എരിവുള്ള ബീഫ് ഫ്രൈയും കഴിക്കാം. രണ്ടാമത് പറഞ്ഞ കാദംബരി ഹോട്ടൽ കണ്ടുപിടിക്കാൻ കുറച്ച് കഷ്ടപ്പെടും. ഒരു കൊച്ച് ഹോട്ടൽ ആണ്. പക്ഷേ അവിടുത്തെ പൊറോട്ടയും ബീഫ് ഫ്രൈയും ചിക്കൻ പൊരിച്ചതും... വേരെതന്നെ ഒരു experience ആണ്. ഫുഡ് കഴിക്കാൻ അല്ലാതെ ഞങ്ങൾ പ്രധാനമായി പുറത്ത് ഇറങ്ങിയിരിക്കുന്നത് ഷോപ്പിങ്ങിന് ആയിരുന്നു. അത് പലപ്പോഴും കൊട്ടാരമറ്റം റിലയൻസ് സ്മാർട്ട് വരെയേ പോക്ക് ഉള്ളായിരുന്നു. വീണ്ടും കുറച്ച് നാൾ കഴിഞ്ഞപ്പോൾ പതിവുകൾ മാറി. Time-table ഒക്കെ മടക്കി ബാഗിൽ കയറ്റി. ഇത്രനാൾ വരെ ഞാൻ പത്ത് മണി അല്ലെങ്കിൽ പതിനൊന്ന് മണി. അതിനപ്പുറം ഉറങ്ങാതെ ഇരുന്നിട്ടില്ല. പക്ഷേ ഹോസ്റ്റലും അവിടുത്തെ സ്വാതന്ത്രവും ആ പതിവും തെറ്റിച്ചു. ഒരുമണിക്കും രണ്ടുമണിക്കും ഒക്കെ കിടന്ന് ഉറക്കം വരാഞ്ഞിട്ട് ഫോണിൽ ആകെ ഉണ്ടായിരുന്ന കുറച്ച് പാട്ട് repeat അടിച്ചു കേട്ട രാത്രികൾ വരെ ഉണ്ടായി. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ഉച്ചക്കത്തെ ചോറ് വരുന്ന സമയത്ത് പോലും എണീക്കാതെ ആയി. അങ്ങനെ ഏറെക്കുറെ ഒരു care free ലൈഫ് ആയി മാറി. വാർഡൻ ഉണ്ടായിരുന്ന സമയത്ത് പുറത്ത് പോയാലും ആറ് മണിക്ക് മുൻപ് തിരിച്ചെത്തണം എന്നൊരു നിബന്ധന ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം തെറ്റി. ഒരിക്കൽ നൈറ്റ് ഷോയ്ക്ക് പോയി തിരിച്ച് വരാൻ നോക്കുമ്പോൾ സ്റ്റാൻഡിൽ ബസ് ഒന്നും ഇല്ല. ഏതാണ്ട് പന്ത്രണ്ട് മണി ആവാൻ പോകുന്നു. പതിവുപോലെ ലെനിനും നിംഫാനും ആണ് കൂടെ. നടക്കാന്ന് പറഞ്ഞപ്പോൾ രണ്ടിനും നല്ല മടി. അവസാനം വേറെ വഴി ഇല്ലാണ്ട് നടക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ഒരു ബസ് വന്നത്. എങ്ങോട്ടാ എന്താ എന്നൊന്നും നോക്കീല്ല കൈ കാണിച്ച് ചാടി കയറി. ടിക്കറ്റ് എടുക്കാൻ നോക്കുമ്പോൾ ഉണ്ട് അത് സൂപ്പർ ഫാസ്റ്റ് ആയിരുന്നു. അടുത്തൊന്നും സ്റ്റോപ് ഇല്ല. പിന്നെ കണ്ടക്ടർ ചേട്ടന്റെ നല്ല മനസ്സ് കൊണ്ട് st.Thomas കോളജിന്റെ മുൻപിൽ എത്തീപ്പോ ഒരു സിംഗിൾ ബെൽ അടിച്ചു. പക്ഷേ 24 രൂപക്ക് പകരം ടിക്കറ്റിന് ആയതു എഴുപതോളം രൂപ. ലെനിന്റെ ഭാഷേൽ പറഞ്ഞാൽ "ഒരു ബീഫ് ഫ്രൈയുടെ പൈസ അല്ല്യോ അളിയാ ആ ചോന്ന വണ്ടിക്കാരൻ കൊണ്ടോയത്"..

അങ്ങനെ യാത്രകൾ പതിവായി. പാലാ ടൗണിന്റെ മുക്കും മൂലയും എനിക്ക് കാണാപ്പാഠം ആയി. എല്ലാം ഒരുവിധം ആസ്വദിക്കാൻ തുടങ്ങി. ഒരിടക്ക്‌ st.Thomas കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ പോകാൻ തുടങ്ങി. അവരുടെ സ്പോർട്സ് ഹോസ്റ്റലിൽ കഴിയുന്ന ചേട്ടന്മാരുടെ കൈയിൽ നിന്ന് ബോൾ വാങ്ങി ആ വലിയ ഗ്രൗണ്ടിൽ ഞങ്ങൾ പന്ത് തട്ടി. കളി ഒക്കെ കഴിഞ്ഞ് വന്നാൽ ചിലപ്പോൾ രാത്രിയിലെ ചോറ് തികഞ്ഞെന്ന് വരില്ല. ഒന്നെങ്കിൽ നേരെ ടൗണിലേക്ക് വിടും. അല്ലെങ്കിൽ pg ക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ കയറും. അവിടെ ഒരു സ്പെഷ്യൽ ഐറ്റം ഉണ്ട്. അന്ന് ആദ്യമായിട്ടാണ് ഞാൻ അത് കഴിക്കുന്നത്. കൊത്ത്പൊറോട്ട. ഒരു വെറൈറ്റി ഐറ്റം. ടൊമാറ്റോ സോസ് ഒക്കെ കൂട്ടി കഴിക്കാൻ നല്ല രസമായിരുന്നു. പിന്നെ ഉണ്ടായിരുന്ന ഒരു ഹോബി ആയിരുന്നു മുത്തോലി ക്യാംപസിലേക്ക് ഉള്ള പോക്ക്. മൂന്ന് ലക്ഷ്യങ്ങൾക്ക് വേണ്ടി ആണ് ഞങ്ങൾ മുത്തോലിക്ക് കുറുക്ക് വഴിയും ചാടി നടന്നു പോയിരുന്നത്. ഒന്ന്.. അവിടുത്തെ ക്യാന്റീനിൽ 45 രൂപക്ക് മൂന്ന് പൊറോട്ടയും ചിക്കൻ കറിയും കിട്ടുമായിരുന്നു. രണ്ട്... എണ്ണിയാൽ തീരാത്ത അത്ര പിള്ളേർ പഠിക്കുന്ന ക്യാമ്പസ് ആയിരുന്നു അത്. അപ്പോ എല്ലാവരുടെയും സൗന്ദര്യം ഒക്കെ ഒന്ന് കണ്ട് ആസ്വദിക്കാൻ കിട്ടുന്ന ഒരു അവസരം ആയിരുന്നു അത്. മൂന്നാമത്തെ ലക്ഷ്യം ലെനിന്റെ സ്വകാര്യത ആണ്. അവനൊരു പെണ്ണുണ്ട്. അവള് റിപ്പീറ്റ്ന് വന്നത് കണ്ടാണ് അവനും വന്നത് എന്നൊക്കെ പറയപ്പെടുന്നു. അവള് അവിടെ അടുത്ത് ഒരു ഹോസ്റ്റലിൽ ആയിരുന്നു. അവർക്കാണേൽ വല്ലപ്പോഴും ഒക്കെ ആണ് ഫോൺ കിട്ടുക. ആ സമയത്ത് ആ കൊച്ച് ഇവനെ വിളിക്കും. ഇവൻ ഒരു സമയം പറയും. ആ സമയത്ത് അവള് ഹോസ്റ്റലിന്റെ വെളിയിലൂടെ ഉലാത്തും. ഞങ്ങൾ പുറത്ത് റോഡിലൂടെ പാസ് ചെയ്യും. ഇവര് കണ്ണും കണ്ണും ഒടക്കും. ഞാനും നിംഫാനും ബാക്കി പച്ചപ്പും ഹരിതാഭയും കണ്ട് ആസ്വദിക്കും.. പാലാ ഓർമ്മകളിൽ പിന്നെ ഉള്ള രണ്ട് പ്രധാന സംഭവങ്ങൾ ഒന്ന് അവിടുത്തെ അമ്പലത്തിലെ ഉത്സവം. കറങ്ങി തിരഞ്ഞ് ബജ്ജി ഒക്കെ തിന്നു നടന്ന ഒരു രാത്രി.. പിന്നെ പാലാ ഫെസ്റ്റ്. അതൊരു കാണണ്ട സംഗതി തന്നെ ആണ്. പാല ടൗൺ മുഴുവൻ അലങ്കാര ലൈറ്റുകളിൽ കുളിച്ച്.. വഴിനീളെ കൊച്ചു കടകളും, കാർണിവലും giant wheel ഉം ആകാശ വിസ്മയവും.. ഹോ!!.. ഒന്നൂടെ കൂടാൻ കൊതി ആവുന്നു. 

ഒരു വഴിക്ക് പഠനവും നടക്കുന്നുണ്ടായിരുന്നു. എല്ലാ തിങ്കളാഴ്ചയും എക്സാം ഇടും. മാർക്ക് ഒക്കെ കണക്കായിരുന്നു. പക്ഷേ കൂട്ടിന് നിംഫാനും കാണും. അങ്ങനെ ഒരു വർഷം നോക്കിനിൽക്കെ കടന്നുപൊയ്ക്കൊണ്ടിരുന്നു. പക്ഷേ അവസാനം ആയപ്പോഴേക്കും ഒരു പേടി ഉള്ളിൽ കുടുങ്ങി. ഇൗ ഒരു വർഷവും ഒരു ലക്ഷത്തോളം രൂപയും മീനച്ചിലാറ്റിൽ ഒഴുക്കിയത് പോലെ ആവുമോ എന്ന്. അതുകൊണ്ട് കുറച്ചൊക്കെ ഒരു സീരിയസ്നെസ്സ്‌ അവസാന നാളുകളിൽ പഠനത്തിൽ കാണിച്ചു. ഇടയ്ക്ക് ഒരിക്കൽ ഹോസ്റ്റലിൽ ഇങ്ങനെ ആലോചിച്ച് ഇരിക്കുമ്പോൾ മനസ്സ് ആകെ അസ്വസ്ഥം ആയി. വല്ലാത്ത വിഷമവും ഒറ്റപ്പെടലും. ഞാൻ നടക്കാൻ ഇറങ്ങി. പക്ഷേ നടക്കാൻ ഒരു മൂഡ് വന്നില്ല. ബസ് കയറി. പാലായ്ക്കു ടിക്കറ്റ് എടുക്കാൻ ഉദ്ദേശിച്ചാണ് കയറിയത്. പക്ഷേ ഞാൻ ഇറങ്ങിയത് ഭരണങ്ങാനത്ത് ആണ്. കുറച്ച് നേരം പള്ളിയിൽ കയറി കർത്താവിനേം നോക്കി ഇരുന്നു. പിന്നെ ഇറങ്ങി കുറച്ച് നടന്നു. കുറച്ചൂടി കഴിഞ്ഞപ്പോൾ വിളി വന്നു. "എന്തര് അളിയാ.. നമ്മളെ ഒന്നും വിളിക്കാണ്ട് പൊറോട്ടേം ബീഫും കേറ്റാൻ പോയാ നീ..".

പാലായോട് വിട പറഞ്ഞ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. വന്നപ്പോൾ കൊണ്ടുവന്ന ആ വലിയ ബാഗ് കട്ടിലിന്റെ അടിയിൽ നിന്ന് പൊടി തട്ടി എടുത്തു. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി. മുറ്റത്ത് നിന്ന് ഞാൻ ഒന്നുകൂടി ആ വീടിനെ നോക്കി. ഒരിക്കലും ഇല്ലാത്ത ഒരു ഭംഗി തോന്നി ആ പഴഞ്ചൻ വീടിന് അപ്പോൾ. വീട്ടുപടിക്കൽ നിന്ന് കൈവീശുന്ന കൂട്ടുകാർ. ഇന്നും മനസ്സിൽ നിന്ന് മായാത്ത ഒരു ചിത്രമാണ് അത്. പാലാ സമ്മാനിച്ച നിരവധി ചിത്രങ്ങളിൽ എന്റെ memories ഫോൾഡറിൽ ഇടം പിടിച്ച അവസാനത്തെ ചിത്രം..




©ഒരു_വിശ്വാസി

Comments

  1. Avide aduthu ulla beverage nee kurichu paramarshikunillalloo?

    ReplyDelete
  2. വസന്തത്തെക്കുറിച്ചിങ്ങനെ വാചാലനാവുക...... ഓർമ്മകൾക്കെന്നും നൂറു നാവാണ്... ഇനിയും രചനകൾ തുടരുക 👍

    ReplyDelete
  3. 😢sad akki...I miss those carrot cakes😁.

    ReplyDelete
  4. Memories bring Back 💫🌈👏

    ReplyDelete

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട